മഞ്ചേരി: അധികൃതരുടെ കടുത്ത അവഗണനയില്‍ പ്രതിഷേധിച്ച് മഞ്ചേരി ഗവണ്‍മെന്‍റ് നഴ്‌സിംഗ് കോളജ് വിദ്യാർഥികള്‍ സൂചനാ നിരാഹാര സമരം നടത്തി. ഇന്ന് രാവിലെ ഒമ്പതിന് മഞ്ചേരി ബസ് സ്റ്റാന്‍ഡില്‍ നിന്ന് പ്രതിഷേധ ജാഥ ആരംഭിച്ചു. ആശുപത്രി പരിസരം ചുറ്റി മെഡിക്കല്‍ കോളജ് കാമ്പസില്‍ എത്തിയ വിദ്യാർഥികള്‍ വൈകുന്നേരം നാലുവരെ നിരാഹാര സമരം നടത്തും.
2022ല്‍ മെഡിക്കല്‍ കോളജ് കെട്ടിടത്തില്‍ പ്രവര്‍ത്തനമാരംഭിച്ച ഈ കോളജിന് ശേഷം നിലവില്‍ വന്ന സംസ്ഥാനത്തെ മറ്റ് നഴ്‌സിംഗ് കോളജുകള്‍ക്കെല്ലാം ആവശ്യമായ സൗകര്യങ്ങള്‍ ലഭ്യമായപ്പോഴും, മഞ്ചേരിയോടുള്ള വിവേചനം തുടരുന്ന പശ്ചാത്തലത്തിലാണ് വിദ്യാർഥികള്‍ പ്രതിഷേധം ശക്തമാക്കുന്നത്.
കോളജിനായി നിശ്ചയിച്ചിട്ടുള്ള ഭൂമി ഏറ്റെടുക്കല്‍ നടപടികള്‍ വൈകുന്നതും സ്വന്തമായി കോളജ് കെട്ടിടമോ ഹോസ്റ്റല്‍ സംവിധാനമോ ഇല്ലാത്തതും വിദ്യാർഥികളെ വലിയ പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്.
233 വിദ്യാർഥികള്‍ പഠിക്കുന്ന കോളേജില്‍ പ്രിന്‍സിപ്പലും വൈസ് പ്രിന്‍സിപ്പലും ഉള്‍പ്പെടെ വെറും ഏഴ് സ്ഥിരം അധ്യാപകര്‍ മാത്രമാണുള്ളത്. അധ്യാപകരുടെ ഈ കടുത്ത കുറവ് പഠനത്തെ സാരമായി ബാധിക്കുന്നു. കോളജ് ബസ് അനുവദിക്കുമെന്ന അധികൃതരുടെ വാഗ്ദാനം വെറും വാക്കിലൊതുങ്ങുകയാണ്.
ബസ് വരും എന്ന ഉറപ്പല്ലാതെ പ്രായോഗികമായി യാതൊരു നടപടിയും ഉണ്ടാകുന്നില്ലെന്നും, മറ്റ് കോളേജുകള്‍ക്ക് ബസ് ലഭിച്ചപ്പോഴും മഞ്ചേരിയിലെ ആവശ്യം അവഗണിക്കപ്പെടുകയാണെന്നും വിദ്യാർഥികള്‍ പറയുന്നു. അടിസ്ഥാന സൗകര്യങ്ങളുടെ അഭാവം മൂലം ഇന്ത്യന്‍ നഴ്‌സിംഗ് കൗണ്‍സില്‍ അംഗീകാരം തന്നെ നഷ്ടമാകുമെന്ന ഭീതിയിലാണ് വിദ്യാർഥികള്‍. സമരത്തില്‍ അടിയന്തര പരിഹാരം ഉണ്ടായില്ലെങ്കില്‍ വരും ദിവസങ്ങളില്‍ സമരം അനിശ്ചിതകാല നിരാഹാരത്തിലേക്ക് മാറ്റാനാണ് വിദ്യാർഥികളുടെ തീരുമാനം.